1 Maccabees - Chapter 5

Verse 1: ബലിപീഠം പണിതെന്നും വിശുദ്‌ധസ്‌ഥലം പുനഃപ്രതിഷ്‌ഠിച്ചെന്നും അറിഞ്ഞപ്പോള്‍ ചുറ്റുമുള്ള വിജാതീയര്‍ അത്യധികം കുപിതരായി.

Verse 2: തങ്ങളുടെ ഇടയില്‍ വസിച്ചിരുന്ന യാക്കോബ്‌ വംശജരെ നശിപ്പിക്കാന്‍ അവര്‍ ഉറച്ചു. ജനത്തെ വധിക്കാനും നശിപ്പിക്കാനും തുടങ്ങി.

Verse 3: ഇദുമെയായിലുള്ള ഏസാവിന്‍െറ മക്കളെ യൂദാസ്‌ അക്രബത്തേനെയില്‍ വച്ച്‌ ആക്രമിച്ചു. കാരണം, അവന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ തക്കംനോക്കി കഴിയുകയായിരുന്നു. അവന്‍ അവര്‍ക്കു കനത്ത ആഘാതം ഏല്‍പിച്ചു; അവരെ അപമാനിത രാക്കുകയും കൊള്ളയടിക്കുകയും ചെയ്‌തു.

Verse 4: തന്‍െറ ജനത്തിനു കെണിയൊരുക്കുകയും പെരുവഴികളില്‍ അവര്‍ക്കെതിരേ ഒളിപ്പോരു നടത്തുകയും ചെയ്‌തിരുന്ന ബയാന്‍സന്തതികളുടെ ദുഷ്‌ടതയും യൂദാസ്‌ ഓര്‍മിച്ചു.

Verse 5: അവന്‍ അവരെ അവരുടെ ഗോപുരങ്ങളില്‍ അടച്ചു. അവരെ നിശ്‌ശേഷം നശിപ്പിക്കണമെന്നുറച്ചുകൊണ്ട്‌ അവന്‍ അവര്‍ക്കെതിരേ പാളയമടിച്ചു.ഗോപുരങ്ങളെയും അവയിലുണ്ടായിരുന്നവരെയും അഗ്‌നിക്കിരയാക്കി.

Verse 6: പിന്നീട്‌ അവന്‍ അമ്മോന്യര്‍ക്കെതിരേ തിരിഞ്ഞു. തിമോത്തേയോസിന്‍െറ നേതൃത്വത്തില്‍ പ്രബലമായ ഒരു സൈന്യത്തെയും വളരെയധികം ആളുകളെയും അവിടെ അവനു നേരിടേണ്ടിവന്നു.

Verse 7: ഒട്ടേറെയുദ്‌ധങ്ങള്‍ ചെയ്‌ത്‌ അവന്‍ അവരെ നിശ്‌ശേഷം പരാജയപ്പെടുത്തി.

Verse 8: യാസേറും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കിയതിനുശേഷം അവന്‍ യൂദായിലേക്കു മടങ്ങി.

Verse 9: ഗിലയാദിലെ വിജാതീയര്‍ തങ്ങളുടെ നാട്ടില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ക്കെതിരേ സംഘടിച്ച്‌ അവരെ നശിപ്പിക്കാന്‍മാര്‍ഗമാരാഞ്ഞു. എന്നാല്‍, അവര്‍ ദത്തേമാകോട്ടയില്‍ അഭയം തേടി,

Verse 10: യൂദാസിനും സഹോദരന്‍മാര്‍ക്കും ഇപ്രകാരം ഒരു കത്തയച്ചു: ഞങ്ങളുടെ ചുറ്റുമുള്ള വിജാതീയര്‍ ഞങ്ങളെ നശിപ്പിക്കാന്‍ ഒരുമിച്ചുകൂടിയിരിക്കുന്നു.

Verse 11: ഞങ്ങള്‍ അഭയം പ്രാപിച്ചിരിക്കുന്ന കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലാണവര്‍. തിമോത്തേയോസാണ്‌ അവരുടെ നേതാവ്‌.

Verse 12: വന്നു ഞങ്ങളെ രക്‌ഷിക്കുക. ഞങ്ങളില്‍ വളരെപ്പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു.

Verse 13: തോബുദേശത്തുണ്ടായിരുന്ന ഞങ്ങളുടെ സഹോദരര്‍ എല്ലാവരും വധിക്കപ്പെട്ടു. ശത്രുക്കള്‍ അവരുടെ ഭാര്യമാരെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി; സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയും ആയിരത്തോളം പേരെ കൊല്ലുകയും ചെയ്‌തു.

Verse 14: ഈ കത്തുവായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗലീലിയില്‍നിന്നു കീറിയ വസ്‌ത്രങ്ങളോടുകൂടിയ വേറെ ചില ദൂതന്‍മാര്‍ വന്ന്‌ സമാനമായൊരു സന്‌ദേശ മറിയിച്ചു:

Verse 15: ഞങ്ങളെ സമൂലം നശിപ്പിക്കാന്‍ ടോളമായിസ്‌, ടയിര്‍, സീദോന്‍, ഗലീലി എന്നിവിടങ്ങളില്‍നിന്ന്‌ ആളുകള്‍ ഒന്നിച്ചണിനിരന്നിരിക്കുന്നു.

Verse 16: യൂദാസും ജനങ്ങളും ഈ വാര്‍ത്തകള്‍ കേട്ടയുടനെ, ദുരിതമനുഭവിക്കുകയും ശത്രുക്കളുടെ ആക്രമണത്തിനിരയാവുകയും ചെയ്യുന്ന സഹോദരര്‍ക്കുവേണ്ടി എന്തുചെയ്യണമെന്നു തീരുമാനിക്കാന്‍ വലിയൊരു സമ്മേളനം വിളിച്ചുകൂട്ടി.

Verse 17: യൂദാസ്‌ സഹോദരനായ ശിമയോനോടു പറഞ്ഞു: വേണ്ടത്ര ആളുകളെയുംകൂട്ടി ഗലീലിയില്‍ ചെന്ന്‌ സഹോദരരെ രക്‌ഷിക്കുക. ഞാനും സഹോദരന്‍ ജോനാഥാനും ഗിലയാദിലേക്കു പോകാം.

Verse 18: സഖറിയായുടെ പുത്രന്‍ ജോസഫിനെയും നേതാക്കന്‍മാരിലൊരുവനായ അസറിയായെയും ബാക്കി സേനകളോടുകൂടിയൂദയാ കാക്കാന്‍ ഏര്‍പ്പെടുത്തി.

Verse 19: അവന്‍ അവരോട്‌ ആജ്‌ഞാപിച്ചു: ഈ ജനങ്ങളുടെ മേല്‍നോട്ടം ഏറ്റെടുക്കുവിന്‍. എന്നാല്‍, ഞങ്ങള്‍ മടങ്ങിവരുന്നതുവരെ വിജാതീയരോടുയുദ്‌ധത്തിലേര്‍പ്പെടരുത്‌.

Verse 20: അനന്തരം, ശിമയോനോടുകൂടെ ഗലീലിയിലേക്കു പോകാന്‍മൂവായിരംപേരും യൂദാസിനോടുകൂടെ ഗിലയാദിലേക്ക്‌ എണ്ണായിരംപേരും നിയോഗിക്കപ്പെട്ടു.

Verse 21: ശിമയോന്‍ ഗലീലിയില്‍ ചെന്ന്‌ വിജാതീയര്‍ക്കെതിരേ നിരവധിയുദ്‌ധങ്ങള്‍ചെയ്‌ത്‌ അവരെ തോല്‍പിച്ചു.

Verse 22: ടോളമായിസിന്‍െറ കവാടംവരെ അവന്‍ അവരെ പിന്തുടര്‍ന്നു; മൂവായിരത്തോളം പേരെ വധിച്ചു; അവരെ കൊള്ളയടിച്ചു.

Verse 23: അതിനുശേഷം അവന്‍ ഗലീലിയിലെയും അര്‍ബത്തായിലെയും യഹൂദരെ അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്‌തുവകകളോടുംകൂടി ആഹ്ലാദപൂര്‍വംയൂദയായിലേക്കു കൊണ്ടുപോയി.

Verse 24: യൂദാസ്‌ മക്കബേയൂസും സഹോദരന്‍ ജോനാഥാനും ജോര്‍ദാന്‍ കടന്ന്‌ മരുഭൂമിയിലൂടെ മൂന്നു ദിവസത്തെയാത്ര പിന്നിട്ടു.

Verse 25: അവിടെ നബത്തേയര്‍ അവരെ സ്വാഗതം ചെയ്യുകയും ഗിലയാദിലുള്ള സഹോദരര്‍ക്കു സംഭവിച്ചവയെല്ലാം അറിയിക്കുകയും ചെയ്‌തു.

Verse 26: അവരില്‍ അനേകംപേരെ ബൊസ്രാ, ബോസോര്‍, അലെമാ, കാസ്‌ഫോ, മാക്കെദ്‌, കാര്‍നയിം എന്നീ നഗരങ്ങളില്‍ ബന്‌ധനസ്‌ഥരാക്കിയിരിക്കയാണ്‌. ഇവ സുശക്‌തങ്ങളായ പട്ടണങ്ങളാണ്‌.

Verse 27: കുറെപ്പേരെ ഗിലയാദിലെ മറ്റു നഗരങ്ങളിലും അടച്ചിട്ടിരിക്കുന്നു. നാളെത്തന്നെ കോട്ടകള്‍ ആക്രമിക്കുന്നതിനും ഒരുദിവസംകൊണ്ട്‌ ആളുകളെ സമൂലം നശിപ്പിക്കുന്നതിനും ശത്രുക്കള്‍ ഒരുങ്ങുന്നു.

Verse 28: യൂദാസും സൈന്യവും തിടുക്കത്തില്‍ അവിടെനിന്നു തിരിച്ച്‌ മരുഭൂമിയിലൂടെയാത്രചെയ്‌തു ബൊസ്രായിലെത്തി. അവര്‍ നഗരം കീഴടക്കി. പുരുഷന്‍മാരെയെല്ലാവരെയും വാളിനിരയാക്കി. വസ്‌തുവകകള്‍ കൊള്ളയടിച്ചതിനുശേഷം അവന്‍ നഗരം തീവച്ചു നശിപ്പിച്ചു.

Verse 29: രാത്രിയായപ്പോള്‍ അവന്‍ അവിടെ നിന്നു പുറപ്പെട്ട്‌ ദത്തേമാക്കോട്ടവരെ എത്തി.

Verse 30: പ്രഭാതത്തില്‍ അസംഖ്യം ആളുകള്‍ കോട്ട പിടിച്ചടക്കാനും അതിലുള്ള യഹൂദരെ ആക്രമിക്കാനും കോവണികളുംയന്ത്രമുട്ടികളുമായി മലയില്‍നിന്ന്‌ ഇറങ്ങിവരുന്നതുകണ്ടു.

Verse 31: യുദ്‌ധം തുടങ്ങിക്കഴിഞ്ഞെന്നും നഗരത്തിന്‍െറ വിലാപം വലിയ നിലവിളികളോടും കാഹളധ്വനികളോടുംകൂടി സ്വര്‍ഗത്തിലേക്കുയരുന്നു എന്നും യൂദാസ്‌ കണ്ടു.

Verse 32: അവന്‍ തന്‍െറ അണികളോടു പറഞ്ഞു: നിങ്ങളുടെ സഹോദരര്‍ക്കുവേണ്ടി ഇന്നു പൊരുതുവിന്‍.

Verse 33: സൈന്യത്തെ മൂന്നു ഗണമായി തിരിച്ചു. അവന്‍ ശത്രുനിരയുടെ പിന്നിലെത്തി. അവന്‍െറ സൈന്യഗണങ്ങള്‍ കാഹളം മുഴക്കുകയും ഉച്ചത്തില്‍ പ്രാര്‍ഥിക്കുകയും ചെയ്‌തു.

Verse 34: മക്കബേയൂസാണു തങ്ങളെ നേരിടാന്‍ വരുന്നതെന്നറിഞ്ഞ്‌ തിമോത്തേയോസിന്‍െറ സൈന്യം പിന്തിരിഞ്ഞോടി. യൂദാസ്‌ അവര്‍ക്കു കനത്ത ആഘാതം ഏല്‍പിച്ചു. ഏകദേശം എണ്ണായിരംപേര്‍ അന്നു വധിക്കപ്പെട്ടു.

Verse 35: പിന്നെ അവന്‍ അലേമായിലേക്കു തിരിഞ്ഞു. അതിനെയുദ്‌ധത്തില്‍ കീഴ്‌പെടുത്തി. അവിടെയുണ്ടായിരുന്ന എല്ലാ പുരുഷന്‍മാരെയും വധിച്ചു. പട്ടണം കൊള്ളയടിച്ചതിനുശേഷം അതു തീവച്ചു നശിപ്പിക്കുകയും ചെയ്‌തു.

Verse 36: തുടര്‍ന്ന്‌ അവന്‍ കാസ്‌ഫോ, മാക്കെദ്‌, ബോസോര്‍ എന്നിവയും ഗിലയാദിലെ മറ്റുനഗരങ്ങളും പിടിച്ചടക്കി.

Verse 37: തിമോത്തേയോസ്‌ മറ്റൊരു സൈന്യത്തെ ശേഖരിച്ച്‌ നദിയുടെ മറുകരയില്‍ റാഫോണിനെതിരേ പാളയമടിച്ചു.

Verse 38: അവരുടെ നീക്കങ്ങള്‍ അറിയുന്നതിനു യൂദാസ്‌ ചാരന്‍മാരെ അയച്ചു. അവര്‍ മടങ്ങിവന്നു പറഞ്ഞു: നമുക്കു ചുറ്റുമുള്ള സകല വിജാതീയരും അവന്‍െറ പക്‌ഷത്തുണ്ട്‌; അതു വലിയൊരു സൈന്യമാണ്‌.

Verse 39: സഹായത്തിന്‌ അറബികളെ അവര്‍ കൂലിക്കെടുത്തിട്ടുണ്ട്‌. നിന്നോടുയുദ്‌ധം ചെയ്യാന്‍ തയ്യാറായി അവര്‍ നദിക്ക്‌ അക്കരെ പാളയമടിച്ചിരിക്കയാണ്‌. ഇതുകേട്ട യൂദാസ്‌ അവരെ നേരിടാന്‍ പുറപ്പെട്ടു.

Verse 40: യൂദാസും സൈന്യവും നദിക്കു സമീപമെത്തിയപ്പോള്‍ തിമോത്തേയോസ്‌ തന്‍െറ സേനാധിപന്‍മാരോടു പറഞ്ഞു: അവന്‍ ആദ്യം നദികടന്നു വരുന്നെങ്കില്‍ നമുക്ക്‌ അവനെ ചെറുക്കുക സാധ്യമല്ല. അവന്‍ നമ്മെതോല്‍പിക്കുമെന്നതു തീര്‍ ച്ചതന്നെ.

Verse 41: മറിച്ച്‌, ഭയം തോന്നി അവന്‍ അക്കരെത്തന്നെ പാളയമടിച്ചാല്‍ നമുക്കു നദികടന്നുചെന്ന്‌ അവനെ തോല്‍പിക്കാം.

Verse 42: നദിയുടെ കരയ്‌ക്ക്‌ എത്തിയപ്പോള്‍ യൂദാസ്‌ ജനങ്ങളിലെ നിയമജ്‌ഞന്‍മാരെ അവിടെ കാവല്‍നിര്‍ത്തി. അവന്‍ അവരോടു കല്‍പിച്ചു: ആരെയും പാളയമടിക്കാന്‍ അനുവദിക്കരുത്‌. എല്ലാവരുംയുദ്‌ധത്തിലേര്‍പ്പെടട്ടെ.

Verse 43: അവന്‍ ശത്രുക്കള്‍ക്കെതിരേ ആദ്യം നദികടന്നു. സൈന്യം അവനെ അനുഗമിച്ചു. വിജാതീയര്‍ പരാജിതരായി. ആയുധങ്ങളുപേക്‌ഷിച്ച്‌ അവര്‍ കാര്‍നയിമിലെ ക്‌ഷേത്രത്തില്‍ അഭയംതേടി.

Verse 44: യൂദാസ്‌ നഗരം പിടിച്ചടക്കി. ക്‌ഷേത്രത്തെ അതിലുള്ള എല്ലാവരോടുംകൂടി അഗ്‌നിക്കിരയാക്കി. അങ്ങനെ കാര്‍നയിം കീഴടക്കപ്പെട്ടു. യൂദാസിനോട്‌ എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

Verse 45: യൂദാദേശത്തേക്കു പോകാന്‍ വലുപ്പച്ചെറുപ്പഭേദമെന്നിയേ ഗിലയാദിലെ സകല ഇസ്രായേല്‍ക്കാരെയും അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്‌തുവകകളോടുംകൂടി യൂദാസ്‌ ഒരുമിച്ചുകൂട്ടി. വലിയൊരു സംഘമായിരുന്നു അത്‌.

Verse 46: അവര്‍ എഫ്രാണിലെത്തി. അതു മാര്‍ഗമധ്യേയുള്ള വലുതും സുശക്‌തവുമായ ഒരു പട്ടണമായിരുന്നു. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്‌ അതിനെ ചുറ്റിപ്പോകുക സാധ്യമായിരുന്നില്ല. അതിലൂടെതന്നെ പോകേണ്ടിയിരുന്നു.

Verse 47: നഗരവാസികള്‍ കവാടങ്ങളില്‍ കല്ലുകള്‍വച്ച്‌ അവരെ പ്രതിരോധിച്ചു.

Verse 48: അപ്പോള്‍ യൂദാസ്‌ അവര്‍ക്ക്‌ ഈ സൗഹൃദസന്‌ദേശം കൊടുത്തുവിട്ടു: ഞങ്ങള്‍ നിങ്ങളുടെ ദേശത്തുകൂടെ ഞങ്ങളുടെ നാട്ടിലേക്കു കടന്നു പൊയ്‌ക്കൊള്ളട്ടെ. ആരും നിങ്ങളെ ഉപദ്രവിക്കുകയില്ല. കാല്‍നടയായി ഞങ്ങള്‍ പൊയ്‌ക്കൊള്ളാം. എന്നാല്‍ വാതില്‍ തുറന്നുകൊടുക്കാന്‍ അവര്‍ വിസമ്മതിച്ചു.

Verse 49: അതാതിടങ്ങളില്‍ നിലയുറപ്പിക്കാന്‍ യൂദാസ്‌ സൈന്യത്തിന്‌ ആജ്‌ഞ നല്‍കി.

Verse 50: സൈന്യം നിലയുറപ്പിച്ചു. അന്നു പകലും രാത്രിയും അവര്‍ നഗരത്തിനെതിരെയുദ്‌ധം ചെയ്‌തു. നഗരം അവന്‍െറ പിടിയിലായി.

Verse 51: പുരുഷന്‍മാരെയെല്ലാം അവന്‍ വാളിനിരയാക്കി. നഗരം ഇടിച്ചുനിരത്തി, കൊള്ളയടിച്ചു. മൃതദേഹങ്ങളുടെ മീതേകൂടി അവന്‍ നഗരം കടന്നു.

Verse 52: അനന്തരം, അവര്‍ ജോര്‍ദാന്‍ കടന്ന്‌ ബെത്‌ഷാനിന്‌ എതിരേയുള്ള വിസ്‌തൃതമായ സമതലത്തിലെത്തി.

Verse 53: യൂദാദേശത്ത്‌ എത്തുന്നതുവരെയാത്രയിലുടനീളം യൂദാസ്‌ ജനങ്ങളെ പ്രാത്‌സാഹിപ്പിക്കുകയും പിറകിലായിപ്പോകുന്നവരെ ഒരുമിച്ചുകൂട്ടുകയും ചെയ്‌തുകൊണ്ടിരുന്നു.

Verse 54: ആര്‍ക്കും ജീവഹാനി സംഭവിക്കാതെ എല്ലാവരും സുരക്‌ഷിതരായി മടങ്ങിയെത്തി. അതിനാല്‍, സന്തോഷത്തോടും ആഹ്ലാദത്തോടുംകൂടി അവര്‍ സീയോന്‍മലയിലേക്കു പോയി ദഹനബലികളര്‍പ്പിച്ചു.

Verse 55: യൂദാസും ജോനാഥാനും ഗിലയാദിലും അവരുടെ സഹോദരന്‍ ശിമയോന്‍ ടോളമായിസിനെതിരെയുള്ള ഗലീലിയിലുമായിരിക്കുമ്പോള്‍

Verse 56: അവരുടെ ധീരപരാക്രമങ്ങളെയും വീരോചിതമായയുദ്‌ധത്തെയും കുറിച്ച്‌ സേനാനായകന്‍മാരായ അസറിയായും സഖറിയായുടെ പുത്രന്‍ ജോസഫും കേട്ടു.

Verse 57: അവര്‍ പറഞ്ഞു: നമുക്കും കീര്‍ത്തി നേടാം. നമുക്കു ചുറ്റുമുള്ള വിജാതീയരോടുയുദ്‌ധം ചെയ്യാം.

Verse 58: അവര്‍ തങ്ങളുടെ സൈന്യനിരകള്‍ക്ക്‌ ആജ്‌ഞ കൊടുത്തു. അവര്‍യാമ്‌നിയായ്‌ക്കെതിരേ നീങ്ങി.

Verse 59: ഗോര്‍ജിയാസും സൈന്യവും അവരെ നേരിടാന്‍ പട്ടണത്തിനു പുറത്തുവന്നു.

Verse 60: അവര്‍ ജോസഫിനെയും അസറിയായെയും തുരത്തി. യൂദായുടെ അ തിര്‍ത്തികള്‍വരെ അവരെ ഓടിച്ചു. ഇസ്രായേല്‍ക്കാരില്‍ രണ്ടായിരത്തോളം പേര്‍ അന്നു മരിച്ചുവീണു.

Verse 61: യൂദാസിനെയും സഹോദരന്‍മാരെയും അനുസരിക്കാതെ, ധീരകൃത്യം ചെയ്യാന്‍ മോഹി ച്ചസേനാനായകന്‍മാര്‍ നിമിത്തം ജനത്തിന്‌ ഈ കനത്ത പരാജയം സഹിക്കേണ്ടിവന്നു.

Verse 62: എന്നാല്‍, ഇസ്രായേലിനുമോചനം നേടിക്കൊടുത്തവരുടെ കുടുംബത്തില്‍പ്പെട്ടവരായിരുന്നില്ല ഇവര്‍.

Verse 63: യൂദാസും സഹോദരന്‍മാരും ഇസ്രായേ ലിലും വിജാതീയരുടെ ഇടയിലും അവരുടെ നാമം അറിയപ്പെട്ട എല്ലായിടത്തും സമാദരിക്കപ്പെട്ടു.

Verse 64: ജനങ്ങള്‍ അവര്‍ക്കു ചുറ്റുംകൂടി അവരെ പുകഴ്‌ത്തി.

Verse 65: പിന്നീട്‌ യൂദാസും സഹോദരന്‍മാരും തെക്കോട്ടു സൈന്യത്തെനയിച്ച്‌ ഏസാവുവംശജരോടുയുദ്‌ധംചെയ്‌തു. ഹെബ്രാണും അതിന്‍െറ ഗ്രാമങ്ങളും അവന്‍ കീഴ്‌പെടുത്തി; കോട്ടകള്‍ തകര്‍ത്തു; ചുറ്റുമുള്ള ഗോപുരങ്ങള്‍ അഗ്‌നിക്കിരയാക്കി.

Verse 66: അനന്തരം, ഫിലിസ്‌ത്യദേശം ആക്രമിക്കാന്‍ അവന്‍ മരീസായിലൂടെ കടന്നുപോയി.

Verse 67: അന്നു തങ്ങളുടെ ധീരത പ്രദര്‍ശിപ്പിക്കാന്‍ ബുദ്‌ധിശൂന്യമായിയുദ്‌ധത്തിനു പുറപ്പെട്ട ഏതാനും പുരോഹിതന്‍മാര്‍ മരിച്ചുവീണു.

Verse 68: യൂദാസ്‌ ഫിലിസ്‌ത്യദേശത്തെ അസോത്തൂസിലേക്കു തിരിച്ചു. അവന്‍ അവരുടെ ബലിപീഠങ്ങള്‍ തകര്‍ത്തു. ദേവന്‍മാരുടെ കൊത്തുവിഗ്രഹങ്ങള്‍ തീയിലിട്ടു ചുട്ടു. നഗരങ്ങള്‍കൊള്ളയടിച്ചതിനുശേഷം അവന്‍ യൂദാ ദേശത്തേക്കു മടങ്ങി.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories