1 Corinthians - Chapter 7

Verse 1: ഇനി നിങ്ങള്‍ എഴുതിച്ചോദി ച്ചകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാം. സ്‌ത്രീയെ സ്‌പര്‍ശിക്കാതിരിക്കുകയാണ്‌ പുരുഷനു നല്ലത്‌.

Verse 2: എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട്‌ പുരുഷനു ഭാര്യയും സ്‌ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.

Verse 3: ഭര്‍ത്താവ്‌ ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും.

Verse 4: ഭാ ര്യയുടെ ശരീരത്തിന്‍മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്‌; അതുപോലെതന്നെ, ഭര്‍ത്താവിന്‍െറ ശരീരത്തിന്‍മേല്‍ അവനല്ല, ഭാര്യയ്‌ക്കാണ്‌ അധികാരം.

Verse 5: പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്‌പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്‌. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം. അല്ലാത്തപക്‌ഷം, നിങ്ങളുടെ സംയമനക്കുറ വുനിമിത്തം പിശാച്‌ നിങ്ങളെ പ്രലോഭിപ്പിക്കും.

Verse 6: ഇത്‌ ഒരു ആനുകൂല്യമായിട്ടാണ്‌ ഞാന്‍ പറയുന്നത്‌, കല്‍പനയായിട്ടല്ല.

Verse 7: എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന്‌ ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്‌.

Verse 8: അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ ആയിരിക്കുന്നതാണ്‌ അവര്‍ക്കു നല്ലത്‌.

Verse 9: എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ്‌ നല്ലത്‌.

Verse 10: വിവാഹിതരോടു ഞാന്‍ കല്‍പിക്കുന്നു, ഞാനല്ല, കര്‍ത്താവുതന്നെ കല്‍പിക്കുന്നു, ഭാര്യ ഭര്‍ത്താവില്‍നിന്നു വേര്‍പിരിയരുത്‌.

Verse 11: അഥ വാ, വേര്‍പിരിയുന്നെങ്കില്‍, അവിവാഹിതയെപ്പോലെ ജീവിക്കണം; അല്ലെങ്കില്‍, ഭര്‍ത്താവുമായി രമ്യതപ്പെടണം; ഭര്‍ത്താവ്‌ ഭാര്യയെ ഉപേക്‌ഷിക്കരുത്‌.

Verse 12: ശേഷമുള്ളവരോടു കര്‍ത്താവല്ല, ഞാന്‍ തന്നെ പറയുന്നു, ഏതെങ്കിലും സഹോദരന്‌ അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അവള്‍ അവനോടൊത്തു ജീവിക്കാന്‍ സമ്മതിക്കുകയും ചെയ്‌താല്‍ അവന്‍ അവളെ ഉപേക്‌ഷിക്കരുത്‌.

Verse 13: ഏതെങ്കിലും സ്‌ത്രീക്ക്‌ അവിശ്വാസിയായ ഭര്‍ത്താവ്‌ ഉണ്ടായിരിക്കുകയും അവന്‍ അവളോടൊത്തു ജീവിക്കാന്‍ സമ്മതിക്കുകയും ചെയ്‌താല്‍ അവള്‍ അവനെ ഉപേക്‌ഷിക്കരുത്‌.

Verse 14: എന്തെന്നാല്‍, അവിശ്വാസിയായ ഭര്‍ത്താവ്‌ ഭാര്യ മുഖേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവു മുഖേനയും വിശുദ്‌ധീകരിക്കപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്‌ധരാകുമായിരുന്നു. എന്നാല്‍, ഈ സ്‌ഥിതിയില്‍ അവര്‍ വിശുദ്‌ധരത്ര.

Verse 15: അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്‌തുകൊള്ളട്ടെ. അത്തരം സ ന്‌ദര്‍ഭങ്ങളില്‍ ആ സഹോദരന്‍െറ യോ സഹോദരിയുടെയോ വിവാഹബന്‌ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ്‌ വിളിച്ചിരിക്കുന്നത്‌.

Verse 16: അല്ലയോ സ്‌ത്രീ, നിനക്കു ഭര്‍ത്താവിനെ രക്‌ഷിക്കാന്‍ ആവുമോ എന്ന്‌ എങ്ങനെ അറിയാം? അല്ലയോ പുരുഷാ, നിനക്കു ഭാര്യയെരക്‌ഷിക്കാനാവുമോ എന്ന്‌ എങ്ങനെ അറിയാം?

Verse 17: ദൈവത്തിന്‍െറ നിയോഗവും വിളിയും അനുസരിച്ച്‌ ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ്‌ എല്ലാ സഭകളോടും ഞാന്‍ കല്‍പിക്കുന്നത്‌.

Verse 18: ആരെങ്കിലും ദൈവവിളി സ്വീകരിക്കുമ്പോള്‍ പരിച്‌ഛേദനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‍െറ അടയാളങ്ങള്‍ മാറ്റാന്‍ ശ്രമിക്കേണ്ടാ. ആരെങ്കിലും വിളി സ്വീകരിക്കുമ്പോള്‍ പരിച്‌ഛേദനം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ പിന്നെ പരിച്‌ഛേദനം ചെയ്യേണ്ടതില്ല.

Verse 19: പരിച്‌ഛേദിതനോ അപരിച്‌ഛേദിതനോ എന്നു നോക്കേണ്ട; ദൈവകല്‍പനകള്‍ പാലിക്കുക എന്നതാണു സര്‍വപ്രധാനം.

Verse 20: വിളിക്കപ്പെട്ടപ്പോഴുള്ള അവസ്‌ഥയില്‍ത്തന്നെ ഓരോരുത്തരും തുടര്‍ന്നുകൊള്ളട്ടെ.

Verse 21: ദൈവം നിന്നെ വിളിച്ചപ്പോള്‍ നീ അടിമയായിരുന്നുവോ? സാരമില്ല. സ്വതന്ത്രനാകാന്‍ സാധ്യതയുണ്ടെങ്കില്‍ അതു പ്രയോജനപ്പെടുത്തിക്കൊള്ളുക.

Verse 22: എന്തെന്നാല്‍, അടിമയായിരിക്കുമ്പോള്‍ കര്‍ത്താവിന്‍െറ വിളി ലഭിച്ചവന്‍ കര്‍ത്താവിനാല്‍ സ്വതന്ത്രനാക്കപ്പെട്ടവനാണ്‌. അതുപോലെതന്നെ, സ്വതന്ത്രനായിരിക്കുമ്പോള്‍ വിളി ലഭിച്ചവന്‍ ക്രിസ്‌തുവിന്‍െറ അടിമയുമാണ്‌.

Verse 23: നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌; നിങ്ങള്‍ മനുഷ്യരുടെ അടിമകളായിത്തീരരുത്‌.

Verse 24: അതുകൊണ്ട്‌ സഹോദരരേ, ഏത്‌ അവസ്‌ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്‌ഥയില്‍ ദൈവത്തോടൊത്തു നിലനില്‍ക്കുവിന്‍.

Verse 25: അവിവാഹിതരെപ്പറ്റി കര്‍ത്താവിന്‍െറ കല്‍പനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍, വിശ്വസ്‌തനായിരിക്കാന്‍ കര്‍ത്താവില്‍നിന്നു കരുണ ലഭിച്ചവന്‍ എന്ന നിലയില്‍ എന്‍െറ അഭിപ്രായം ഞാന്‍ പറയുന്നു.

Verse 26: ആസന്നമായ വിപത്‌സന്‌ധി കണക്കിലെ ടുക്കുമ്പോള്‍ ഓരോരുത്തരും ഇപ്പോഴത്തെനിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു.

Verse 27: നീ സഭാര്യനാണെങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ; വിഭാര്യനാണെങ്കില്‍ വിവാഹിതനാവുകയും വേണ്ടാ.

Verse 28: നീ വിവാഹം കഴിക്കുന്നെങ്കില്‍ അതില്‍ പാപമില്ല. കന്യക വിവാഹിതയായാല്‍ അവ ളും പാപം ചെയ്യുന്നില്ല. എന്നിരിക്കിലും, വിവാഹിതരാകുന്നവര്‍ക്കു ലൗകികക്ലേശങ്ങള്‍ ഉണ്ടാകും. അതില്‍നിന്നു നിങ്ങളെ ഒഴിവാക്കാനാണ്‌ എന്‍െറ ശ്രമം.

Verse 29: സഹോദരരേ, സമയം പരിമിതമാണ്‌. ഇനിമേല്‍ ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും വിലപിക്കുന്നവര്‍

Verse 30: വിലപിക്കാത്തവരെപ്പോലെയും ആഹ്ലാദിക്കുന്നവര്‍ ആഹ്ലാദിക്കാത്തവരെപ്പോലെയും വാങ്ങുന്നവര്‍ ഒന്നുംകൈവശമില്ലാത്തവരെപ്പോലെയും

Verse 31: ലോകകാര്യങ്ങളില്‍ ഇടപെടുന്നവര്‍ ഇടപെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്‍െറ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.

Verse 32: നിങ്ങള്‍ക്ക്‌ ഉത്‌കണ്‌ഠയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച്‌ കര്‍ത്താവിന്‍െറ കാര്യങ്ങളില്‍ തത്‌പരനാകുന്നു.

Verse 33: വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച്‌ ലൗകികകാര്യങ്ങളില്‍ തത്‌പരനാകുന്നു.

Verse 34: അവന്‍െറ താത്‌പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്‌ത്രീയും കന്യകയും ആത്‌മാവിലും ശരീരത്തിലും വിശുദ്‌ധി പാലിക്കാനായി കര്‍ത്താവിന്‍െറ കാര്യങ്ങളില്‍ തത്‌പരരാണ്‌. വിവാഹിതയായ സ്‌ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച്‌ ലൗകികകാര്യങ്ങളില്‍ തത്‌പരയാകുന്നു.

Verse 35: ഞാന്‍ ഇതു പറയുന്നത്‌ നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്‌; നിങ്ങളുടെ സ്വാതന്ത്യ്രത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക്‌ ഉചിതമായ ജീവിതക്രമവും കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്‌.

Verse 36: ഒരുവനു തന്‍െറ കന്യകയോട്‌ സംയമനത്തോടുകൂടി പെരുമാറാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍, അവള്‍യൗവ്വനത്തിന്‍െറ വസന്തം പിന്നിട്ടവളെങ്കിലും, അനിവാര്യമെങ്കില്‍ അവന്‍െറ ഹിതംപോലെ പ്രവര്‍ത്തിക്കട്ടെ. അവര്‍ വിവാഹം കഴിക്കട്ടെ; അതു പാപമല്ല.

Verse 37: എന്നാല്‍, ആത്‌മസംയമനം പാലിക്കാന്‍ ബുദ്‌ധിമുട്ടില്ലാത്ത ആരെങ്കിലും തന്‍െറ കന്യകയെ കന്യകയായിത്തന്നെ സൂക്‌ഷിക്കാന്‍ ദൃഢനിശ്‌ചയം ചെയ്യുന്നെങ്കില്‍ അവന്‍െറ പ്രവൃത്തി ഉത്തമമാണ്‌.

Verse 38: തന്‍െറ കന്യകയെ വിവാഹം ചെയ്യുന്നവന്‍ ഉചിതമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, വിവാഹംചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ ശ്‌ളാഘനീയനാണ്‌.

Verse 39: ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം ഭാര്യയുടെ വിവാഹബന്‌ധം നിലനില്‍ക്കുന്നു. ഭര്‍ത്താവു മരിച്ചുപോയാല്‍, ഭാര്യയ്‌ക്ക്‌ ഇഷ്‌ടമുള്ളവനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ സ്വാതന്ത്യ്രമുണ്ട്‌. അതു കര്‍ത്താവിനു യോജിച്ചവിധത്തിലായിരിക്കണമെന്നുമാത്രം.

Verse 40: എന്‍െറ അഭിപ്രായത്തില്‍ വിധവയായിത്തന്നെ കഴിയുന്നതാണ്‌ അവള്‍ക്കു കൂടുതല്‍ സൗഭാഗ്യകരം. ദൈവാത്‌മാവ്‌ എനിക്കുമുണ്ടെന്ന്‌ ഞാന്‍ കരുതുന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories