Ezekiel - Chapter 34

Verse 1: കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:

Verse 2: മനുഷ്യപുത്രാ, ഇസ്രായേലിന്‍െറ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്‍െറ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്‌?

Verse 3: നിങ്ങള്‍ മേദസ്‌സു ഭക്‌ഷിക്കുകയും രോമംകൊണ്ടുള്ള വസ്‌ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല.

Verse 4: ദുര്‍ബലമായതിന്‌ നിങ്ങള്‍ ശക്‌തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്‌തില്ല. മറിച്ച്‌, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി.

Verse 5: ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക്‌ അവ ഇരയായിത്തീര്‍ന്നു.

Verse 6: എന്‍െറ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്‍െറ ആടുകള്‍ ചിതറിപ്പോയി. അവയെതെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല.

Verse 7: ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്‍െറ വചനം ശ്രവിക്കുവിന്‍.

Verse 8: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്‍െറ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക്‌ ഇരയായിത്തീര്‍ന്നു. എന്‍െറ ഇടയന്‍മാര്‍ എന്‍െറ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി.

Verse 9: ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്‍െറ വചനം ശ്രവിക്കുവിന്‍.

Verse 10: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്‌. എന്‍െറ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്‌ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്‍െറ ആടുകള്‍ അവര്‍ക്കു ഭക്‌ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്‌ഷിക്കും.

Verse 11: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്‍െറ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും.

Verse 12: ആടുകള്‍ ചിതറിപ്പോയാല്‍ ഇടയന്‍ അവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാന്‍ എന്‍െറ ആടുകളെ അന്വേഷിക്കും. കാറു നിറഞ്ഞ്‌ അന്‌ധകാരപൂര്‍ണമായ ആദിവസം ചിതറിപ്പോയ ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ അവയെ വീണ്ടെടുക്കും.

Verse 13: ജനതകളുടെയിടയില്‍ നിന്ന്‌ ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്നു ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്ക്‌ അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാന്‍ അവയെ മേയ്‌ക്കും.

Verse 14: നല്ല പുല്‍ത്തകിടികളില്‍ ഞാന്‍ അവയെ മേയ്‌ക്കും. ഇസ്രായേലിലെ ഉയര്‍ന്ന മലകളിലായിരിക്കും അവയുടെ മേച്ചില്‍ സ്‌ഥലങ്ങള്‍. അവിടെ നല്ല മേച്ചില്‍സ്‌ഥലത്ത്‌ അവ കിടക്കും. ഇസ്രായേല്‍മലകളിലെ സമൃദ്‌ധമായ പുല്‍ത്തകിടിയില്‍ അവ മേയും.

Verse 15: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്‍െറ ആടുകളെ മേയ്‌ക്കും. ഞാന്‍ അവയ്‌ക്കു വിശ്രമസ്‌ഥലം നല്‍കും.

Verse 16: നഷ്‌ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബല ഹീനമായതിനെ ഞാന്‍ ശക്‌തിപ്പെടുത്തും; കൊഴുത്തതിനെയും ശക്‌തിയുള്ളതിനെയും ഞാന്‍ സംരക്‌ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.

Verse 17: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ അജഗണമേ, ഞാന്‍ ആടിനും ആടിനും മധ്യേയും മുട്ടാടിനും കോലാട്ടിന്‍മുട്ടനും മധ്യേയും വിധി നടത്തും.

Verse 18: നല്ല മേച്ചില്‍സ്‌ഥലത്തു നിങ്ങള്‍ക്കു മേഞ്ഞാല്‍ പോരേ, മിച്ചമുള്ള പുല്‍ത്തകിടി ചവിട്ടിത്തേച്ചു കളയണമോ? ശുദ്‌ധജലം കുടിച്ചാല്‍ പോരേ, ശേഷമുള്ള ജലമെല്ലാം ചവിട്ടിക്കലക്കണമോ?

Verse 19: എന്‍െറ ആടുകള്‍ നിങ്ങള്‍ ചവിട്ടിത്തേച്ചവ തിന്നുകയും ചവിട്ടിക്കലക്കിയത്‌ കുടിക്കുകയും ചെയ്യണമോ?

Verse 20: ദൈവമായ കര്‍ത്താവ്‌ അവരോട്‌ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ കൊഴുത്ത ആടുകള്‍ക്കും മെലിഞ്ഞആടുകള്‍ക്കും മധ്യേ വിധി പ്രസ്‌താവിക്കും.

Verse 21: അന്യദേശങ്ങളിലേക്കു ചിതറിക്കുവോളം, ദുര്‍ബലമായവയെ നിങ്ങള്‍ പാര്‍ശ്വംകൊണ്ടും ചുമലുകൊണ്ടും തള്ളുകയും കൊ മ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു.

Verse 22: അതുകൊണ്ട്‌ ഞാന്‍ എന്‍െറ ആട്ടിന്‍പറ്റത്തെ രക്‌ഷിക്കും. മേലില്‍ അവ ആര്‍ക്കും ഇരയാവുകയില്ല. ആടിനും ആടിനും മധ്യേ ഞാന്‍ വിധി നടത്തും.

Verse 23: ഞാന്‍ അവയ്‌ക്ക്‌ ഒരു ഇടയനെ, എന്‍െറ ദാസനായ ദാവീദിനെ, നിയമിക്കും. അവന്‍ അവയെ മേയ്‌ക്കും. അവന്‍ അവയെ പോറ്റുകയും അവരുടെ ഇടയനായിരിക്കുകയും ചെയ്യും.

Verse 24: കര്‍ത്താവായ ഞാന്‍ അവരുടെ ദൈവമായിരിക്കും. എന്‍െറ ദാസനായ ദാവീദ്‌ അവരുടെ രാജാവാകും. കര്‍ത്താവായ ഞാന്‍ ഇതു പറഞ്ഞിരിക്കുന്നു.

Verse 25: അവരുമായി ഒരു സമാധാന ഉടമ്പടി ഞാന്‍ ഉറപ്പിക്കും. അവര്‍ക്ക്‌ വിജനപ്രദേശങ്ങളില്‍ സുരക്‌ഷിതമായി വസിക്കാനും വനത്തില്‍ കിടന്ന്‌ ഉറങ്ങാനും കഴിയുമാറ്‌ വന്യമൃഗങ്ങളെ ദേശത്തുനിന്ന്‌ ഞാന്‍ തുരത്തും.

Verse 26: അവരെയും എന്‍െറ മലയ്‌ക്കു ചുറ്റുമുള്ള സ്‌ഥലങ്ങളെയും ഞാന്‍ അനുഗ്രഹിക്കും. ഞാന്‍ യഥാസമയം മഴപെയ്യിക്കും. അത്‌ അനുഗ്രഹവര്‍ഷമായിരിക്കും.

Verse 27: വയലിലെ വൃക്‌ഷങ്ങള്‍ ഫലം നല്‍കും; ഭൂമി വിളവു തരും; അവര്‍ തങ്ങളുടെ ദേശത്തു സുരക്‌ഷിതരായിരിക്കും. ഞാന്‍ അവരുടെ നുകം തകര്‍ക്കുകയും അടിമപ്പെടുത്തിയവരുടെ കരങ്ങളില്‍ നിന്ന്‌ അവരെ മോചിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അവര്‍ അറിയും.

Verse 28: മേലില്‍ അവര്‍ ജനതകള്‍ക്ക്‌ ഇരയാവുകയോ വന്യമൃഗങ്ങള്‍ അവയെ വിഴുങ്ങുകയോ ചെയ്യുകയില്ല. അവര്‍ സുരക്‌ഷിതരായിരിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.

Verse 29: തങ്ങളുടെ ദേശം പട്ടിണികൊണ്ടു നശിക്കാതിരിക്കേണ്ടതിനും ജനതകളുടെ നിന്‌ദനം ഏല്‍ക്കാതിരിക്കേണ്ടതിനും ഞാന്‍ അവര്‍ക്കു സമൃദ്‌ധിയുള്ള തോട്ടങ്ങള്‍ പ്രദാനം ചെയ്യും.

Verse 30: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍, അവരുടെ ദൈവമായ കര്‍ത്താവ്‌, അവരുടെ കൂടെയുണ്ടെന്നും അവര്‍, ഇസ്രായേല്‍ഭവനം, എന്‍െറ ജനമാണെന്നും അവര്‍ അറിയും.

Verse 31: നിങ്ങള്‍ എന്‍െറ ആടുകളാണ്‌- എന്‍െറ മേച്ചില്‍സ്‌ഥലത്തെ ആടുകള്‍. ഞാനാണ്‌ നിങ്ങളുടെ ദൈവം- ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories