2 Kings - Chapter 2

Verse 1: കര്‍ത്താവ്‌ ഏലിയായെ സ്വര്‍ഗത്തിലേക്ക്‌ ചുഴലിക്കാറ്റിലൂടെ എടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്‍ഗാലില്‍നിന്നു വരുകയായിരുന്നു.

Verse 2: ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ്‌ എന്നെ ബഥേല്‍വരെ അയച്ചിരിക്കുന്നു. എന്നാല്‍, എലീഷാ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്‌ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ബഥേലിലേക്കു പോയി.

Verse 3: ബഥേലിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ്‌ നിന്‍െറ യജമാനനെ ഇന്നു നിന്നില്‍നിന്ന്‌ എടുക്കുമെന്നു നിനക്കറിയാമോ? അവന്‍ പറഞ്ഞു: ഉവ്വ്‌, എനിക്കറിയാം. നിശ്‌ശബ്‌ദരായിരിക്കുവിന്‍.

Verse 4: ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ്‌ എന്നെ ജറീക്കോയിലേക്ക്‌ അയച്ചിരിക്കുന്നു. അവന്‍ പ്രതിവചിച്ചു: കര്‍ത്താവിനെയും അങ്ങയെയും സാക്‌ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ജറീക്കോയിലെത്തി.

Verse 5: ജറീക്കോയിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ്‌ നിന്‍െറ യജമാനനെ ഇന്നു നിന്നില്‍നിന്ന്‌ എടുക്കുമെന്ന്‌ നിനക്കറിയാമോ? അവന്‍ പറഞ്ഞു: ഉവ്വ്‌. എനിക്കറിയാം; നിശ്‌ശബ്‌ദരായിരിക്കുവിന്‍.

Verse 6: അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ്‌ എന്നെ ജോര്‍ദാനിലേക്ക്‌ അയച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്‌ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരുംയാത്ര തുടര്‍ന്നു.

Verse 7: അവര്‍ ഇരുവരും ജോര്‍ദാനു സമീപം എത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതുപേര്‍ അല്‍പം അകലെ വന്നുനിന്നു.

Verse 8: ഏലിയാ മേലങ്കിയെടുത്ത്‌ ചുരുട്ടി വെള്ളത്തില്‍ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി. ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.

Verse 9: മറുകരെ എത്തിയപ്പോള്‍ ഏലിയാ എലീഷായോടുപറഞ്ഞു: നിന്നില്‍നിന്ന്‌ എടുക്കപ്പെടുന്നതിനുമുമ്പ്‌ ഞാന്‍ എന്താണു ചെയ്‌തുതരേണ്ടത്‌? എലീഷാ പറഞ്ഞു: അങ്ങയുടെ ആത്‌മാവിന്‍െറ ഇരട്ടിപങ്ക്‌ എനിക്കു ലഭിക്കട്ടെ.

Verse 10: അവന്‍ പറഞ്ഞു: ദുഷ്‌കരമായ കാര്യമാണ്‌ നീ ചോദിച്ചത്‌. എങ്കിലും ഞാന്‍ എടുക്കപ്പെടുന്നതു നീ കാണുകയാണെങ്കില്‍, നിനക്ക്‌ അതു ലഭിക്കും. കണ്ടില്ലെങ്കില്‍, ലഭിക്കുകയില്ല.

Verse 11: അവര്‍ സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ അതാ ഒരു ആഗ്‌നേയരഥവും ആഗ്‌നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക്‌ ഉയര്‍ന്നു.

Verse 12: എലീഷാ അതു കണ്ട്‌ നിലവിളിച്ചു. എന്‍െറ പിതാവേ, എന്‍െറ പിതാവേ! ഇസ്രായേലിന്‍െറ രഥങ്ങളും സാരഥികളും! പിന്നെ അവന്‍ ഏലിയായെ കണ്ടില്ല. അവന്‍ വസ്‌ത്രം കീറി.

Verse 13: അവന്‍ ഏലിയായില്‍നിന്നു വീണുകിട്ടിയ മേലങ്കിയുമായി ജോര്‍ദാന്‍െറ കരയില്‍ ചെന്നുനിന്നു.

Verse 14: അവന്‍ അതു വെള്ളത്തിന്‍മേല്‍ അടിച്ചുകൊണ്ടു പറഞ്ഞു: ഏലിയായുടെ ദൈവമായ കര്‍ത്താവ്‌ എവിടെ? അവന്‍ വെള്ളത്തിന്‍മേല്‍ അടിച്ചപ്പോള്‍ വെള്ളം ഇരുവശത്തേക്കും മാറി. അവന്‍ കടന്നുപോയി.

Verse 15: ജറീക്കോയിലെ പ്രവാചകഗണം എലീഷായെ കണ്ടപ്പോള്‍, ഏലിയായുടെ ആത്‌മാവ്‌ എലീഷായില്‍ കുടികൊള്ളുന്നു എന്നു പറഞ്ഞു. അവര്‍ അവനെ താണുവണങ്ങി എതിരേറ്റു.

Verse 16: അവര്‍ അവനോടു പറഞ്ഞു: അങ്ങയുടെ ദാസന്‍മാരുടെ ഇടയില്‍ അന്‍പ തു ബലവാന്‍മാരുണ്ട്‌. അങ്ങയുടെയജമാനനെ അന്വേഷിച്ചുപോകുന്നതിന്‌ അവരെ അനുവദിച്ചാലും. കര്‍ത്താവിന്‍െറ ആത്‌മാവ്‌ അവനെ വല്ല മലയിലോ താഴ്‌വരയിലോ ഉപേക്‌ഷിച്ചിരിക്കാം. അവന്‍ പറഞ്ഞു: ആരെയും അയയ്‌ക്കേണ്ടാ.

Verse 17: അവന്‍ സമ്മതിക്കുവോളം അവര്‍ നിര്‍ബന്‌ധിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: അയച്ചുകൊള്ളുവിന്‍. അവര്‍ അന്‍പതു പേരെ അയച്ചു. അവര്‍ മൂന്നുദിവസം അന്വേഷിച്ചെങ്കിലും അവനെ കണ്ടെത്തിയില്ല.

Verse 18: എലീഷാ ജറീക്കോയില്‍ കാത്തു നില്‍ക്കുമ്പോള്‍ അവര്‍ മടങ്ങിവന്നു. അവന്‍ അവരോടു പറഞ്ഞു: പോകണ്ടാ എന്ന്‌ ഞാന്‍ പറഞ്ഞതല്ലേ?

Verse 19: നഗരവാസികള്‍ എലീഷായോടു പറഞ്ഞു: അങ്ങു കാണുന്നില്ലേ? ഈ പട്ടണം ജീവിക്കാന്‍ പറ്റിയതാണ്‌. എന്നാല്‍ വെള്ളം മലിനവും നാടു ഫലശൂന്യവുമാണ്‌.

Verse 20: ഒരു പുതിയ പാത്രം കൊണ്ടുവന്ന്‌ അതില്‍ ഉപ്പിടുവിന്‍ എന്ന്‌ അവന്‍ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്‌തു.

Verse 21: അവന്‍ ഉറവയ്‌ക്ക്‌ അടുത്തുചെന്ന്‌ ഉപ്പ്‌ അതിലിട്ടുകൊണ്ട്‌ പറഞ്ഞു: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, ഞാന്‍ ഈ വെള്ളം ശുദ്‌ധീകരിച്ചിരിക്കുന്നു. ഇനി ഇത്‌ മരണത്തിനോ ഫലശൂന്യതയ്‌ക്കോ കാരണമാവുകയില്ല.

Verse 22: എലീഷായുടെ വചന മനുസരിച്ച്‌ ആ വെള്ളം ഇന്നും ശുദ്‌ധമാണ്‌.

Verse 23: അവന്‍ അവിടെനിന്ന്‌ ബഥേലിലേക്കു പോയി. മാര്‍ഗമധ്യേ പട്ടണത്തില്‍നിന്നുവന്ന ചില ബാലന്‍മാര്‍ അവനെ പരിഹസിച്ചു. കഷണ്ടിത്തലയാ, ഓടിക്കോ!

Verse 24: അവന്‍ തിരിഞ്ഞുനോക്കി, അവരെ കണ്ടു. കര്‍ത്താവിന്‍െറ നാമത്തില്‍ അവരെ ശപിച്ചു. കാട്ടില്‍നിന്നു രണ്ടു പെണ്‍കരടികള്‍ ഇറങ്ങി നാല്‍പത്തിരണ്ടു ബാലന്‍മാരെ ചീന്തിക്കീറി.

Verse 25: അവിടെ നിന്ന്‌ അവന്‍ കാര്‍മല്‍മലയിലേക്കും തുടര്‍ന്ന്‌ സമരിയായിലേക്കും പോയി.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories