1 Kings - Chapter 6

Verse 1: ഇസ്രായേല്‍ജനം ഈജിപ്‌തില്‍നിന്നുമോചിതരായതിന്‍െറ നാനൂറ്റിയെണ്‍പതാം വര്‍ഷം, അതായത്‌, സോളമന്‍െറ നാലാം ഭരണവര്‍ഷം രണ്ടാമത്തെ മാസമായ സീവില്‍ അവന്‍ ദേവാലയത്തിന്‍െറ പണി ആരംഭിച്ചു.

Verse 2: സോളമന്‍ കര്‍ത്താവിനുവേണ്ടി പണിയി ച്ചഭവനത്തിന്‌ അറുപതുമുഴംനീളവും ഇരുപതുമുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു.

Verse 3: ദേവാലയത്തിന്‍െറ മുന്‍ഭാഗത്ത്‌ പത്തു മുഴം ഉയരവും ആലയത്തിന്‍െറ വീതിക്കൊപ്പം ഇരുപതു മുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു.

Verse 4: ദേവാലയഭിത്തിയില്‍ പുറത്തേക്കു വീതി കുറഞ്ഞുവരുന്ന ജനലുകള്‍ ഉണ്ടായിരുന്നു.

Verse 5: ശ്രീകോവിലടക്കംദേവാലയത്തിന്‍െറ ചുറ്റുമുള്ള ഭിത്തികളോടുചേര്‍ന്ന്‌ തട്ടുകളായി മുറികള്‍ നിര്‍മിച്ചു.

Verse 6: താഴത്തെനിലയ്‌ക്ക്‌ അഞ്ചു മുഴവും നടുവിലത്തേതിന്‌ ആറുമുഴവും മുകളിലത്തേതിന്‌ ഏഴു മുഴവും വീതിയുണ്ടായിരുന്നു. തുലാങ്ങള്‍ ദേവാലയഭിത്തിയില്‍ തുളച്ചു കടക്കാതിരിക്കാന്‍ ആലയത്തിനു പുറമേ ഭിത്തികളില്‍ ഗളം നിര്‍മിച്ച്‌ അവ ഘടിപ്പിച്ചു.

Verse 7: നേരത്തേ ചെത്തിമിനുക്കിയ കല്ലുകളായിരുന്നതുകൊണ്ട്‌ പണി നടക്കുന്ന സമയത്തു മഴുവിന്‍െറ യോ ചുറ്റികയുടേയോ മറ്റ്‌ ഇരുമ്പായുധങ്ങളുടെയോ ശബ്‌ദം ദേവാലയത്തില്‍ കേട്ടിരുന്നില്ല.

Verse 8: താഴത്തെനിലയുടെ വാതില്‍ ദേവാലയത്തിന്‍െറ തെക്കുവശത്തായിരുന്നു. ഗോവണിയിലൂടെ നടുവിലത്തെനിലയിലേക്കും അവിടെനിന്നു മൂന്നാമത്തേതിലേക്കും മാര്‍ഗമുണ്ടായിരുന്നു.

Verse 9: ഇങ്ങനെ അവന്‍ ദേവാലയം പണി തീര്‍ത്തു. ദേവദാരുവിന്‍െറ പലകയും തുലാങ്ങളും കൊണ്ടാണു മച്ചുണ്ടാക്കിയത്‌.

Verse 10: തട്ടുകള്‍ പണിയിച്ചത്‌ ആലയത്തിനു ചുറ്റും അഞ്ചു മുഴം ഉയരത്തിലാണ്‌. ദേവ ദാരുത്തടികൊണ്ട്‌ അവ ആലയവുമായി ബന്‌ധിപ്പിച്ചു.

Verse 11: സോളമനു കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:

Verse 12: നീ എനിക്കു ഭവനം പണിയുകയാണല്ലോ. എന്‍െറ ചട്ടങ്ങള്‍ ആചരിച്ചും എന്‍െറ അനുശാസനങ്ങള്‍ അനുസരിച്ചും എന്‍െറ കല്‍പനകള്‍ പാലിച്ചും നടന്നാല്‍ ഞാന്‍ നിന്‍െറ പിതാവായ ദാവീദിനോടു ചെയ്‌ത വാഗ്‌ദാനം നിന്നില്‍ നിറവേറ്റും.

Verse 13: ഞാന്‍ ഇസ്രായേല്‍മക്കളുടെ മധ്യേ വസിക്കും. എന്‍െറ ജനമായ ഇസ്രായേലിനെ ഞാന്‍ ഉപേക്‌ഷിക്കുകയില്ല.

Verse 14: സോളമന്‍ ദേവാലയത്തിന്‍െറ പണി പൂര്‍ത്തിയാക്കി.

Verse 15: അവന്‍ ദേവാലയഭിത്തികളുടെ ഉള്‍വശം തറമുതല്‍ മുകളറ്റംവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു. തറയില്‍ സരളമര പ്പലകകളും നിരത്തി.

Verse 16: ദേവാലയത്തിന്‍െറ പിന്‍ഭാഗത്തെ ഇരുപതു മുഴം തറമുതല്‍ മുകളറ്റംവരെ ദേവദാരുപ്പലകകൊണ്ടു വേര്‍തിരിച്ചു. അങ്ങനെയാണ്‌ അതിവിശുദ്‌ധമായ ശ്രീകോവില്‍ നിര്‍മിച്ചത്‌.

Verse 17: ശ്രീകോവിലിന്‍െറ മുമ്പിലുള്ള ദേവാലയഭാഗത്തിന്‌ നാല്‍പതു മുഴമായിരുന്നു നീളം.

Verse 18: ഫലങ്ങളും വിടര്‍ന്ന പുഷ്‌പങ്ങളും കൊത്തിയ ദേവദാരു പ്പലകകൊണ്ട്‌ ആലയത്തിന്‍െറ ഉള്‍വശം മുഴുവന്‍ പൊതിഞ്ഞിരുന്നു. എല്ലായിടത്തും ദേവദാരുപ്പലകകള്‍; കല്ല്‌ തെല്ലും ദൃശ്യമായിരുന്നില്ല.

Verse 19: കര്‍ത്താവിന്‍െറ വാഗ്‌ദാനപേ ടകം സ്‌ഥാപിക്കുന്നതിന്‌, ആലയത്തിന്‍െറ ഉള്ളില്‍ ശ്രീകോവില്‍ സജ്‌ജമാക്കി.

Verse 20: അതിന്‌ ഇരുപതുമുഴം വീതം നീളവും വീതിയും ഉയരവും ഉണ്ടായിരുന്നു. അവന്‍ അത്‌ തങ്കംകൊണ്ടു പൊതിഞ്ഞു. ദേവദാരുകൊണ്ട്‌ ബലിപീഠവും നിര്‍മിച്ചു.

Verse 21: ദേവാലയത്തിന്‍െറ ഉള്‍വശം തങ്കംകൊണ്ടു പൊതിഞ്ഞ്‌ ശ്രീകോവിലിന്‍െറ മുന്‍വശത്തു കുറുകെ സ്വര്‍ണ ച്ചങ്ങലകള്‍ ബന്‌ധിച്ചു. അവിടവും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.

Verse 22: ദേവാലയം മുഴുവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ശ്രീകോവിലിലെ ബലിപീഠവും അവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.

Verse 23: പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഒലിവുതടികൊണ്ട്‌ നിര്‍മിച്ച്‌ അവന്‍ ശ്രീകോവിലില്‍ സ്‌ഥാപിച്ചു.

Verse 24: കെരൂബിന്‍െറ ഇരുചിറകുകള്‍ക്കും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്‍െറ അറ്റം മുതല്‍ മറ്റേ ചിറകിന്‍െറ അറ്റം വരെ ആകെ പത്തു മുഴം.

Verse 25: രണ്ടാമത്തെ കെരൂബിനും പത്തു മുഴം. രണ്ടു കെരൂബുകളുടെയും വലുപ്പവും രൂപവും ഒന്നുപോലെതന്നെ.

Verse 26: ഒരു കെരൂബിന്‍െറ ഉയരം പത്തു മുഴം; മറ്റേതും അങ്ങനെതന്നെ.

Verse 27: സോളമന്‍ കെരൂബുകളെ ശ്രീകോവിലില്‍ സ്‌ഥാപിച്ചു. ഒരു കെരൂബിന്‍െറ ചിറക്‌ ഒരു ചുമരിലും മറ്റേ കെരൂബിന്‍െറ ചിറക്‌ മറുചുമരിലും തൊട്ടിരിക്കത്തക്കവിധം ചിറകുകള്‍ വിടര്‍ത്തിയാണ്‌ സ്‌ഥാപിച്ചത്‌. മറ്റു രണ്ടു ചിറകുകള്‍ മധ്യത്തില്‍ പരസ്‌പരം തൊട്ടിരുന്നു.

Verse 28: അവന്‍ കെരൂബുകളെ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.

Verse 29: അകത്തും പുറത്തുമുള്ള മുറികളുടെ ഭിത്തികളില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്‍ന്ന പുഷ്‌പങ്ങളും കൊത്തിവച്ചിരുന്നു.

Verse 30: അവയുടെ തറയില്‍ സ്വര്‍ണം പതിച്ചിരുന്നു.

Verse 31: ശ്രീകോവിലിന്‍െറ കതകുകള്‍ ഒലിവുതടികൊണ്ടു നിര്‍മിച്ചു; മേല്‍പടിയും കട്ടിളക്കാലുകളും ചേര്‍ന്ന്‌ ഒരു പഞ്ചഭുജമായി.

Verse 32: ഒലിവുതടിയില്‍തീര്‍ത്ത ഇരു കതകുകളിലും കെരൂബ്‌, ഈന്തപ്പന, വിടര്‍ന്ന പുഷ്‌പങ്ങള്‍ എന്നിവകൊത്തി, എല്ലാം സ്വര്‍ണം കൊണ്ടു പൊതിഞ്ഞു.

Verse 33: ദേവാലയത്തിന്‍െറ കവാടത്തില്‍ ഒലിവുതടികൊണ്ടു ചതുരത്തില്‍ കട്ടിളയുണ്ടാക്കി.

Verse 34: അതിന്‍െറ കതകു രണ്ടും സരള മരംകൊണ്ടു നിര്‍മിച്ചു. ഓരോന്നിനും ഈരണ്ടു മടക്കുപാളിയുണ്ടായിരുന്നു.

Verse 35: അവന്‍ അവയില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്‍ന്ന പുഷ്‌പങ്ങളും കൊത്തിച്ചു. അവയുംകൊത്തുപണികളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.

Verse 36: അകത്തേ അങ്കണം ചെത്തിമിനുക്കിയ മൂന്നു നിര കല്ലും ഒരു നിര ദേവദാരുത്തടിയും കൊണ്ടു നിര്‍മിച്ചു.

Verse 37: നാലാംവര്‍ഷം സീവു മാസത്തിലാണ്‌ ദേവാലയത്തിന്‌ അടിസ്‌ഥാനമിട്ടത്‌.

Verse 38: പതിനൊന്നാംവര്‍ഷം എട്ടാം മാസം, അതായത്‌, ബൂല്‍മാസം ദേവാലയത്തിന്‍െറ എല്ലാ ഭാഗങ്ങളുംയഥാവിധി പൂര്‍ത്തിയായി. അങ്ങനെ ദേവാലയനിര്‍മാണത്തിന്‌ ഏഴു വര്‍ഷം വേണ്ടിവന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories