Genesis - Chapter 41

Verse 1: രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, ഫറവോ ഒരു സ്വപ്‌നം കണ്ടു: അവന്‍ നൈല്‍നദീതീരത്തു നില്‍ക്കുകയായിരുന്നു.

Verse 2: കൊഴുത്ത്‌ അഴകുള്ള ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍ മേഞ്ഞുകൊണ്ടുനിന്നു.

Verse 3: അതിനുശേഷംമെലിഞ്ഞു വിരൂപമായ വേറെഏഴു പശുക്കള്‍ നൈലില്‍നിന്നു കയറി, നദീതീരത്തു നിന്നിരുന്ന മറ്റു പശുക്കളുടെ അരികില്‍ വന്നുനിന്നു.

Verse 4: മെലിഞ്ഞു വിരൂപമായ പശുക്കള്‍ കൊഴുത്ത്‌ അഴകുള്ള പശുക്കളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോ ഉറക്കമുണര്‍ന്നു.

Verse 5: അവന്‍ വീണ്ടും ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്‌നം ഉണ്ടായി: ഒരു തണ്ടില്‍ പുഷ്‌ടിയും അഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നുപൊങ്ങി.

Verse 6: തുടര്‍ന്ന്‌ ഏഴു കതിരുകള്‍കൂടി ഉയര്‍ന്നുവന്നു. അവ ശുഷ്‌കിച്ചവയും കിഴക്കന്‍കാറ്റില്‍ ഉണങ്ങിക്കരിഞ്ഞവയുമായിരുന്നു.

Verse 7: ശോഷി ച്ചഏഴു കതിരുകള്‍ പുഷ്‌ടിയും അഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഉറക്കമുണര്‍ന്നപ്പോള്‍ അതൊരു സ്വപ്‌നമായിരുന്നെന്ന്‌ ഫറവോയ്‌ക്കു മനസ്‌സിലായി. നേരം പുലര്‍ന്നപ്പോള്‍ അവന്‍ അസ്വസ്‌ഥനായി.

Verse 8: ഈജിപ്‌തിലെ എല്ലാ മന്ത്രവാദികളെയും ജ്‌ഞാനികളെയും വിളിപ്പിച്ച്‌ തന്‍െറ സ്വപ്‌നം അവരോടു പറഞ്ഞു: അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

Verse 9: അപ്പോള്‍ പാനപാത്രവാഹകന്‍ ഫറവോയോടു പറഞ്ഞു: എന്‍െറ തെറ്റ്‌ ഇന്നു ഞാന്‍ മനസ്‌സിലാക്കുന്നു.

Verse 10: ഫറവോ തന്‍െറ ദാസന്‍മാരോടു കോപിച്ചപ്പോള്‍ എന്നെയും പാചകപ്രമാണിയെയും സേനാനായകന്‍െറ വീട്ടില്‍ തടവിലിട്ടു.

Verse 11: ഒരു രാത്രി ഞങ്ങള്‍ ഇരുവരും സ്വപ്‌നം കണ്ടു - വ്യത്യസ്‌തമായ അര്‍ഥ മുള്ള സ്വപ്‌നങ്ങള്‍.

Verse 12: ഞങ്ങളുടെകൂടെ ഒരു ഹെബ്രായയുവാവുണ്ടായിരുന്നു. സേനാനായകന്‍െറ വേലക്കാരനായിരുന്നു അവന്‍ . ഞങ്ങളുടെ സ്വപ്‌നം അവനോടു പറഞ്ഞപ്പോള്‍, അവന്‍ അതു ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചുതന്നു. ഇരുവര്‍ക്കും അവനവന്‍െറ സ്വപ്‌നത്തിനൊത്ത വ്യാഖ്യാനമാണു തന്നത്‌.

Verse 13: അവന്‍ ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചു തന്നതുപോലെതന്നെ സംഭവിച്ചു. എന്നെ അവിടുന്ന്‌ ഉദ്യോഗത്തില്‍ പുനഃസ്‌ഥാപിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയും ചെയ്‌തു.

Verse 14: അപ്പോള്‍ ഫറവോ ജോസഫിനെ ആള യച്ചു വരുത്തി. അവര്‍ അവനെ തിടുക്കത്തില്‍ ഇരുട്ടറയില്‍ നിന്നു പുറത്തുകൊണ്ടുവന്നു. അവന്‍ ക്‌ഷൗരം ചെയ്‌ത്‌ ഉടുപ്പു മാറി ഫറവോയുടെ മുന്‍പില്‍ ഹാജരായി.

Verse 15: ഫറവോ ജോസഫിനോടു പറഞ്ഞു: ഞാനൊരു സ്വപ്‌നം കണ്ടു. അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. നിനക്കു സ്വപ്‌നം വ്യാഖ്യാനിക്കാന്‍ കഴിയുമെന്നു ഞാനറിഞ്ഞു.

Verse 16: ജോസഫ്‌ ഫറവോയോടു പറഞ്ഞു: അത്‌ എന്‍െറ കഴിവല്ല. എന്നാല്‍ ദൈവം ഫറവോയ്‌ക്കു തൃപ്‌തികരമായ ഉത്തരം നല്‍കും.

Verse 17: ഫറവോ ജോസഫിനോടു പറഞ്ഞു: സ്വപ്‌നം ഇതാണ്‌: ഞാന്‍ നൈലിന്‍െറ തീരത്തു നില്‍ക്കുകയായിരുന്നു.

Verse 18: കൊഴുത്ത്‌ അഴകുള്ള ഏഴു പശുക്കള്‍ നൈലില്‍നിന്നു കയറിവന്നു പുല്‍ത്തകിടിയില്‍ മേയാന്‍ തുടങ്ങി.

Verse 19: അവയ്‌ക്കു പുറകേ മെലിഞ്ഞു വിരൂപമായ ഏഴു പശുക്കളും കയറിവന്നു. അത്തരം പശുക്കളെ ഈജിപ്‌തിലെങ്ങുംഞാന്‍ കണ്ടിട്ടില്ല.

Verse 20: ശോഷിച്ചു വിരൂപമായ ആ പശുക്കള്‍ ആദ്യത്തെ ഏഴു കൊഴുത്ത പശുക്കളെ വിഴുങ്ങിക്കളഞ്ഞു,

Verse 21: എന്നാല്‍ മെലിഞ്ഞപശുക്കള്‍ അവയെ വിഴുങ്ങിയെന്ന്‌ ആര്‍ക്കും മനസ്‌സിലാക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, മുന്‍പെന്നപോലെ തന്നെ ശോഷിച്ചാണ്‌ അവ കാണപ്പെട്ടത്‌. അപ്പോള്‍ ഞാന്‍ കണ്ണുതുറന്നു.

Verse 22: വീണ്ടും, സ്വപ്‌നത്തില്‍ പുഷ്‌ടിയും അഴകുമുള്ള ഏഴു കതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നുനില്‍ക്കുന്നതു ഞാന്‍ കണ്ടു.

Verse 23: തുടര്‍ന്ന്‌ ശുഷ്‌കിച്ചതും കിഴക്കന്‍കാറ്റില്‍ വാടിക്കരിഞ്ഞതുമായ ഏഴു കതിരുകള്‍ പൊങ്ങിവന്നു.

Verse 24: ശുഷ്‌കി ച്ചകതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കള ഞ്ഞു. ഞാനിതു മന്ത്രവാദികളോടു പറഞ്ഞു. എന്നാല്‍, അതു വ്യാഖ്യാനിച്ചുതരുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

Verse 25: അപ്പോള്‍ ജോസഫ്‌ ഫറവോയോടു പറഞ്ഞു: ഫറവോയുടെ സ്വപ്‌നങ്ങളുടെ അര്‍ഥം ഒന്നു തന്നെ! താന്‍ ഉടനെ ചെയ്യാന്‍ പോകുന്നത്‌ എന്തെന്നു ദൈവം ഫറവോയ്‌ക്കു വെളിപ്പെടുത്തിയിരിക്കുന്നു.

Verse 26: ഏഴു നല്ല പശുക്കള്‍ ഏഴു വര്‍ഷമാണ്‌; ഏഴു നല്ല കതിരുകളും ഏഴു വര്‍ഷംതന്നെ; സ്വപ്‌നങ്ങളുടെ അര്‍ഥം ഒന്നുതന്നെ.

Verse 27: അവയ്‌ക്കു പുറകേവന്ന മെലിഞ്ഞതും വിരൂപവുമായ ഏഴു പശുക്കളും ഏഴു വര്‍ഷമാണ്‌. കിഴക്കന്‍ കാറ്റില്‍ ഉണങ്ങിവരണ്ട പതിരു നിറഞ്ഞഏഴു കതിരുകള്‍ ക്‌ഷാമത്തിന്‍െറ ഏഴു വര്‍ഷമാണ്‌.

Verse 28: ഞാന്‍ അങ്ങയോടു പറഞ്ഞതുപോലെ, ദൈവം ചെയ്യാന്‍ പോകുന്നത്‌ എന്തെന്ന്‌ അവിടുന്നു ഫറവോയ്‌ക്കു കാണിച്ചുതന്നിരിക്കുന്നു.

Verse 29: ഈജിപ്‌തു മുഴുവനും സുഭിക്‌ഷത്തിന്‍െറ ഏഴു വര്‍ഷങ്ങള്‍ വരാന്‍പോകുന്നു.

Verse 30: അതേത്തുടര്‍ന്ന്‌ ക്‌ഷാമത്തിന്‍െറ ഏഴു വര്‍ഷങ്ങളുണ്ടാകും. സമൃദ്‌ധിയുടെ കാലം ഈജിപ്‌തുരാജ്യം മറന്നുപോകും. ക്‌ഷാമം നാടിനെ കാര്‍ന്നുതിന്നും.

Verse 31: പിന്നാലെ വരുന്ന ക്‌ഷാമംമൂലം സമൃദ്‌ധി ഈജിപ്‌തിന്‍െറ ഓര്‍മയില്‍പോലും നില്‍ക്കില്ല. കാരണം, ക്‌ഷാമം അത്രയ്‌ക്കു രൂക്‌ഷമായിരിക്കും.

Verse 32: സ്വപ്‌നം ആവര്‍ത്തിച്ചതിന്‍െറ അര്‍ഥം ദൈവം ഇക്കാര്യം തീരുമാനിച്ചുറച്ചെന്നും ഉടനെ അതു നടപ്പിലാക്കുമെന്നുമാണ്‌.

Verse 33: അതുകൊണ്ട്‌, ഫറവോ വിവേകിയും ബുദ്‌ധിമാനുമായ ഒരാളെ കണ്ടുപിടിച്ച്‌ ഈജിപ്‌തിന്‍െറ മുഴുവന്‍ അധിപനായി നിയമിക്കണം.

Verse 34: ഫറവോ നാട്ടിലെങ്ങും മേല്‍നോട്ടക്കാരെ നിയമിച്ചു സമൃദ്‌ധിയുടെ ഏഴു വര്‍ഷങ്ങളിലും വിളവിന്‍െറ അഞ്ചിലൊന്നുശേഖരിക്കണം.

Verse 35: വരാന്‍പോകുന്ന സമൃദ്‌ധിയുടെ വര്‍ഷങ്ങളില്‍ അവര്‍ ധാന്യം മുഴുവന്‍ ശേഖരിച്ച്‌, അത്‌ ഫറവോയുടെ അധികാരത്തിന്‍കീഴ്‌നഗരങ്ങളില്‍ ഭക്‌ഷണത്തിനായി സൂക്‌ഷിച്ചുവയ്‌ക്കണം.

Verse 36: ഈജിപ്‌തില്‍ഏഴുവര്‍ഷം നീണ്ടുനില്‍ക്കാന്‍ പോകുന്ന ക്‌ഷാമത്തെ നേരിടാനുള്ള കരുതല്‍ ധാന്യമായിരിക്കും അത്‌. അങ്ങനെ നാട്‌ പട്ടിണികൊണ്ടു നശിക്കാതിരിക്കും.

Verse 37: ഈ നിര്‍ദേശം കൊള്ളാമെന്ന്‌ ഫറവോയ്‌ക്കും അവന്‍െറ സേവകന്‍മാര്‍ക്കുംതോന്നി.

Verse 38: ഫറവോ സേവകന്‍മാരോടു പറഞ്ഞു: ദൈവത്തിന്‍െറ ആത്‌മാവ്‌ കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യ നെ കണ്ടെണ്ടത്താന്‍ നമുക്കു കഴിയുമോ? ഫറവോ ജോസഫിനോടു പറഞ്ഞു:

Verse 39: ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതു കൊണ്ട്‌, നിന്നെപ്പോലെ വിവേകിയും ബുദ്‌ധിമാനുമായ ഒരാള്‍ വേറെയില്ല.

Verse 40: നീ എന്‍െറ വീടിനു മേലാളായിരിക്കും. എന്‍െറ ജനം മുഴുവന്‍ നിന്‍െറ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍ മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.

Verse 41: ഫറവോ തുടര്‍ന്നു: ഇതാ ഈജിപ്‌തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു.

Verse 42: ഫറവോ തന്‍െറ കൈയില്‍നിന്ന്‌ മുദ്രമോതിരം ഊരിയെടുത്ത്‌ ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്‌ത്രങ്ങള്‍ ധരിപ്പിച്ചു. കഴുത്തില്‍ ഒരു സ്വര്‍ണമാലയിടുകയും ചെയ്‌തു.

Verse 43: അവന്‍ തന്‍െറ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിന്‍ എന്ന്‌ അവര്‍ അവനു മുന്‍പേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോ അവനെ ഈജിപ്‌തിനു മുഴുവന്‍ അധിപനാക്കി.

Verse 44: ഫറവോ ജോസഫിനോടു പറഞ്ഞു: ഞാന്‍ ഫറവോ ആണ്‌. നിന്‍െറ സമ്മതം കൂടാതെ ഈജിപ്‌തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല.

Verse 45: അവന്‍ ജോസഫിന്‌ സാഫ്‌നത്ത്‌ഫാനെയ എന്ന്‌പേരിട്ടു. ഓനിലെ പുരോഹിതനായപൊത്തിഫെറായുടെ മകള്‍ അസ്‌നത്തിനെ അവന്‌ ഭാര്യയായി കൊടുക്കുകയും ചെയ്‌തു. ജോസഫ്‌ ഈജിപ്‌തു മുഴുവന്‍ സഞ്ചരിച്ചു.

Verse 46: ഈജിപ്‌തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍ പ്രവേശിച്ചപ്പോള്‍ ജോസഫിനു മുപ്പതുവയസ്‌സായിരുന്നു. ഫറവോയുടെ മുന്‍പില്‍നിന്നു പോയി അവന്‍ ഈജിപ്‌തു മുഴുവന്‍ ചുറ്റി സഞ്ചരിച്ചു.

Verse 47: സുഭിക്‌ഷത്തിന്‍െറ ഏഴു വര്‍ഷം ഭൂമി സമൃദ്‌ധമായി വിളവു നല്‍കി.

Verse 48: ഏഴുവര്‍ഷവും കൂടുതലുണ്ടായിരുന്ന ഭക്‌ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്‌ഷ്യം അതതു നഗരത്തില്‍ത്തന്നെ സൂക്‌ഷിച്ചു.

Verse 49: കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ധാന്യം ജോസഫ്‌ ശേഖരിച്ചുവച്ചു. അത്‌ അളക്കാന്‍ വയ്യാത്തതുകൊണ്ട്‌ അവന്‍ അളവു നിര്‍ത്തി.

Verse 50: ക്‌ഷാമകാലം തുടങ്ങുംമുന്‍പ്‌ ഓനിന്‍െറ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്‌നത്തില്‍ അവന്‌ രണ്ടു പുത്രന്‍മാര്‍ ജനിച്ചു.

Verse 51: എന്‍െറ കഷ്‌ടപ്പാടും പിതാവിന്‍െറ വീടും എല്ലാം മറക്കാന്‍ ദൈവം ഇടയാക്കിയിരിക്കുന്നു എന്നുപറഞ്ഞുകൊണ്ട്‌ അവന്‍ തന്‍െറ കടിഞ്ഞൂല്‍പുത്രനെ മനാസ്‌സെ എന്നു വിളിച്ചു.

Verse 52: രണ്ടാമനെ അവന്‍ എഫ്രായിം എന്നുവിളിച്ചു. എന്തെന്നാല്‍, കഷ്‌ടതകളുടെ നാട്ടില്‍ ദൈവം എന്നെ സന്താനപുഷ്‌ടിയുള്ളവനാക്കിയിരിക്കുന്നു എന്ന്‌ അവന്‍ പറഞ്ഞു.

Verse 53: ഈജിപ്‌തിലെ സമൃദ്‌ധിയുടെ ഏഴുവര്‍ഷം അവസാനിച്ചു.

Verse 54: ജോസഫ്‌ പറഞ്ഞതുപോലെ ക്‌ഷാമത്തിന്‍െറ ഏഴുവര്‍ഷങ്ങള്‍ ആരംഭിച്ചു. എല്ലാ നാടുകളിലും ക്‌ഷാമമുണ്ടായി. എന്നാല്‍, ഈജിപ്‌തില്‍ ആഹാര മുണ്ടായിരുന്നു.

Verse 55: ഈജിപ്‌തിലെല്ലാം ക്‌ഷാമമായപ്പോള്‍ ജനങ്ങള്‍ ഫറവോയുടെയടുക്കല്‍ ആഹാരത്തിന്‌ അപേക്‌ഷിച്ചു. അവന്‍ ഈജിപ്‌തുകാരോടു പറഞ്ഞു: ജോസഫിന്‍െറ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക.

Verse 56: ദേശത്തെല്ലാം പട്ടിണി വ്യാപിച്ചപ്പോള്‍ ജോസഫ്‌ കലവറകള്‍ തുറന്ന്‌ ഈജിപ്‌തുകാര്‍ക്കു ധാന്യം വിറ്റു. ഈജിപ്‌തില്‍ പട്ടിണി വളരെ രൂക്‌ഷമായിരുന്നു.

Verse 57: ജോസഫിന്‍െറ പക്കല്‍നിന്ന്‌ ധാന്യം വാങ്ങാന്‍ എല്ലാ ദേശങ്ങളിലുംനിന്ന്‌ ആളുകള്‍ ഈജിപ്‌തിലെത്തി. ലോകത്തെല്ലാം പട്ടിണി അത്ര രൂക്‌ഷമായിരുന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories